സംസ്ഥാനത്ത് മിസിങ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്

കേരളത്തിൽ കാണാതാകുന്നവരുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം 2020 മുതൽ 2024 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത മിസിങ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2020-ൽ ഏകദേശം 8,700 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2024-ൽ ഇത് 12,000-ത്തിന് അടുത്തായി ഉയർന്നു. 2024-ൽ മാത്രം 11,897 പേരുടെ മിസിങ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

2021-ൽ 9,500-ൽ കൂടുതൽ മിസിങ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് വരുന്ന വർഷങ്ങളിൽ ഇത് പതിനായിരം കടന്ന് മുന്നേറി.

  • 2022: ഏകദേശം 11,259 കേസുകൾ
  • 2023: 11,760 കേസുകൾ
  • 2024: 11,897 കേസുകൾ

എന്നാൽ 2025-ൽ ചെറിയ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആ വർഷം 11,139 മിസിങ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾക്കൊപ്പം ലഹരി ഉപയോഗം, പ്രണയബന്ധങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവയും ആളുകൾ കാണാതാകുന്നതിനുള്ള പ്രധാന കാരണങ്ങളായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

ഇതിനിടെ 2026-ൽ ഇതുവരെ 891 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളാ പൊലീസിന്റെ വെബ്സൈറ്റിൽ ലഭ്യമാകുന്ന കണക്കുകൾ റിപ്പോർട്ട് ചെയ്തതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതുമായ കേസുകൾ മാത്രമാണ്. കണ്ടെത്തിയവരുടെയോ തിരിച്ചെത്തിയവരുടെയോ വിശദമായ കണക്കുകൾ അവിടെ ഉൾപ്പെടുത്തിയിട്ടില്ല.

മിസിങ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്വേഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേരള പൊലീസ് വിവിധ ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി ‘ട്രാക്ക് ചൈൽഡ്’, ‘ഖോയ പായ’ എന്നീ കേന്ദ്രസർക്കാർ പോർട്ടലുകൾക്കൊപ്പം കേരള പൊലീസിന്റെ സ്വന്തം ‘പോൽ-ആപ്പ്’ ഉപയോഗിച്ചും വിവരങ്ങൾ വേഗത്തിൽ കൈമാറാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഇതിലൂടെ കാണാതാകുന്ന വ്യക്തിയുടെ ചിത്രം, ശാരീരിക അടയാളങ്ങൾ, മറ്റ് വിവരങ്ങൾ എന്നിവ മിനിറ്റുകൾക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ചെക്ക് പോസ്റ്റുകളിലേക്കും കൈമാറാൻ സാധിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘പിങ്ക് പട്രോൾ’ സേവനവും കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് മിസിങ് കേസുകളുടെ വർദ്ധനവ് പൊലീസിനും ഭരണകൂടത്തിനും വലിയ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്.

Leave a Comment