അമേരിക്കയ്ക്ക് കനത്ത തിരിച്ചടി: യുദ്ധവിമാനം തകർന്നു വീണു, ആറു യുഎസ് സൈനികർ മരിച്ചു

ഇറാനുമായുള്ള സംഘർഷം കടുത്തതോടെ അമേരിക്കയ്ക്ക് വൻ തിരിച്ചടി നേരിട്ടതായി റിപ്പോർട്ടുകൾ. യുഎസ് വിമാനവാഹിനി കപ്പലിൽ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ യുഎസ് സൈന്യത്തിന്റെ ഒരു യുദ്ധവിമാനം തകർന്നു വീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വിമാനം ആകാശത്ത് വെച്ച് മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന പ്രത്യേക ദൗത്യവിമാനമായിരുന്നുവെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇത് ഇറാഖിലെ ചില ഭാഗങ്ങളിലേക്ക് തകർന്നുവീണതായാണ് വിവരം. അപകടത്തിൽപ്പെട്ട പൈലറ്റുകളെ കണ്ടെത്തുന്നതിനായി ശക്തമായ തിരച്ചിൽ തുടരുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം, ഈ അപകടം നേരിട്ട് ആക്രമണഫലമല്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഏറ്റെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ചെറുത്തുനിൽപ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം യുഎസ് വിമാനത്തെ തകർത്തുവെന്നും അതിൽ ഉണ്ടായിരുന്ന ആറുപേർ കൊല്ലപ്പെട്ടുവെന്നും ഐആർജിസി അവകാശപ്പെട്ടു.

ഇതിനിടെ, ഇറാഖിലെ ഇർബിൽ നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ഇറാൻ സഖ്യാക്രമണത്തിൽ നിരവധി യുഎസ് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിന് തിരിച്ചടിയായി ഇറാനിലെ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അവകാശപ്പെട്ടു.

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ ഗലീലിയിൽ 15 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ പാരാമെഡിക്കൽ വിഭാഗം സ്ഥിരീകരിച്ചു. തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.

ഇറാഖിലെ കുർദിസ്ഥാനിൽ ഇറാൻ സഖ്യാക്രമണത്തിൽ ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. ഇറാൻ–ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി സ്ഥിരീകരിക്കുന്ന ഫ്രഞ്ച് സൈനികന്റെ മരണമാണ് ഇത്.

ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖാംനഈ തന്റെ ആദ്യ സന്ദേശത്തിൽ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാന്റെ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുമെന്നും ഹോർമുസ് കടലിടുക്ക് അടച്ച നിലയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും, യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര ഓഹരി വിപണിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി 28ന് യുഎസ്–ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടർന്ന് മകൻ മുജ്തബ ഖാംനഈയെ പുതിയ നേതാവായി തെരഞ്ഞെടുത്തിരുന്നു.

ഇസ്രായേൽ–ഇറാൻ സംഘർഷം തുടരുന്നതിനാൽ മിഡിൽ ഈസ്റ്റിലെ സാഹചര്യം കൂടുതൽ ഗുരുതരമാകുമെന്ന ആശങ്കയാണ് ലോക രാജ്യങ്ങൾ പങ്കുവയ്ക്കുന്നത്.

Leave a Comment