പശ്ചിമേഷ്യയിൽ യുദ്ധ സംഘർഷം ശക്തമായി തുടരുന്നതിനിടയിൽ ഇന്ത്യയ്ക്ക് വലിയ ആശ്വാസ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കടൽഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക നിലനിന്ന സാഹചര്യത്തിൽ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്തെ പാചകവാതക വിതരണ പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യൻ എൽപിജി ടാങ്കറുകളായ ശിവാലിക് , നന്ദ ദേവി എന്നിവയ്ക്കാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയത്. ഈ രണ്ട് കപ്പലുകളും സുരക്ഷിതമായി കടന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടുതൽ ഇന്ത്യൻ ടാങ്കറുകൾക്കും അനുമതി നൽകുന്ന കാര്യത്തിൽ ഇറാൻ പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യ സുഹൃദ് രാജ്യമാണെന്നും ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളുടെ ചരക്ക് നീക്കത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി അറിയിച്ചു. ഇതോടെ ഇന്ത്യൻ വിപണിയിൽ LPG വിതരണം തടസ്സപ്പെടുമെന്ന ആശങ്കയ്ക്ക് കുറച്ചെങ്കിലും ആശ്വാസമുണ്ടായി.
ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷം ശക്തമാകുന്നതിനാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കടൽപാതയായ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നിരുന്നു. ലോകത്തിലെ വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഈ വഴിയിലൂടെ കടന്നുപോകുന്നതിനാൽ ഈ മേഖലയിലെ സ്ഥിതിഗതികൾ ആഗോള ഊർജ്ജ വിപണിയെ നേരിട്ട് ബാധിക്കുന്നതാണ്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയെ അമേരിക്ക മാസങ്ങളോളം സമ്മർദത്തിലാക്കിയിരുന്നുവെന്നും ഇപ്പോൾ അതേ റഷ്യൻ എണ്ണ വാങ്ങാൻ അമേരിക്ക തന്നെ മറ്റ് രാജ്യങ്ങളോട് അഭ്യർത്ഥിക്കുകയാണെന്നും ഇറാൻ വിദേശകാര്യമന്ത്രി വിമർശിച്ചു.
യുദ്ധത്തെ പിന്തുണച്ചാൽ റഷ്യയ്‌ക്കെതിരെ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രതീക്ഷയും അദ്ദേഹം പരിഹസിച്ചു.
ഇതിനിടെ അബുദാബിയിൽ നടന്ന ആക്രമണ ദൃശ്യങ്ങൾ പകർത്തിയ 45 പേരെ യു.എ.ഇ അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുദ്ധകാല സാഹചര്യത്തിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതാണ് അറസ്റ്റ് ചെയ്യാനുള്ള കാരണം.
അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ തിരിച്ചടി നൽകുന്നതിനായി ഇറാൻ സൈന്യം വിനാശകാരികളായ സ്യൂസൈഡ് നേവൽ ഡ്രോണുകളുടെ വലിയ ശേഖരം പുറത്തുവിട്ടു. ഭൂഗർഭ “മിസൈൽ നഗരങ്ങളിൽ” നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിലാണ് ഇതു കാണുന്നത്.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാന കടൽപാതകളിൽ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ നൂറുകണക്കിന് ഡ്രോൺ ബോട്ടുകൾ വിന്യസിച്ചതായി വീഡിയോയിൽ നിന്ന് വ്യക്തമാണ്. കടലിനടിയിലൂടെ സഞ്ചരിച്ച് യുദ്ധക്കപ്പലുകളെ ലക്ഷ്യമിടുന്ന ഇത്തരം ഡ്രോണുകൾ യുദ്ധത്തിൽ ആദ്യമായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ആഗോള ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഇറാൻ–ഇസ്രായേൽ–അമേരിക്ക യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം ശക്തമാകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആയുധ നിർമ്മാണശാലകളും ഉൾപ്പെടെ 200-ലധികം ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
ഇതിനിടെ ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.