കുടിവെള്ള കിണറ്റിൽ ശുചിമുറിമലിന്യം തള്ളി കാരണം;അമിതഭാരം!! കയറ്റം കയറിയില്ല

കാസർഗോഡ് ജില്ലയിലെ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടുപറമ്പിലെ കുടിവെള്ള കിണറ്റിലേക്ക് ശുചിമുറി മാലിന്യം തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി ഉടമയെ പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മണിക്കൂറുകൾക്കകം ലോറിയുടമയെ തിരിച്ചറിഞ്ഞത്.

ഇരിയ പുണൂർ സ്വദേശിയായ പി.സി. നാരായണന്റെ വീട്ടിനോട് ചേർന്നുള്ള പുരയിടത്തിലേക്ക് രാത്രി ടാങ്കർ ലോറിയിൽ എത്തിച്ച ശുചിമുറി മാലിന്യം തൊഴിലാളികൾ തുറന്നുവിട്ടതോടെ അത് സമീപത്തെ കിണറിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വീട്ടുകാർ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറിലേക്കാണ് മാലിന്യം എത്തിയത്.

ഇന്നലെ രാവിലെ വെള്ളത്തിൽ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അമ്പലത്തറ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. അന്വേഷണത്തിൽ മഞ്ചേശ്വരം സ്വദേശിയായ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയിലാണ് മാലിന്യം എത്തിച്ചതെന്ന് കണ്ടെത്തി. ഈ വിവരം തുടർന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് അധികൃതർക്കും പൊലീസ് കൈമാറി.

പഞ്ചായത്ത് സെക്രട്ടറി ലോറി ഉടമയോട് പഞ്ചായത്തിൽ ഹാജരായി അരലക്ഷം രൂപ പിഴ അടയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ കിണർ വൃത്തിയാക്കുന്നതിനായി ₹20,000 ചെലവിടുകയും, വീട്ടുകാർക്ക് ശുദ്ധജല സൗകര്യം ഒരുക്കുന്നതിനായി മൂന്ന് മാസത്തേക്ക് മാസം ₹10,000 വീതം നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് പൊലീസും നിർദേശിച്ചു.

സംഭവത്തെ തുടർന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സബിത, വാർഡ് മെംബർ രതീഷ് കാട്ടുമാടം, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. സുദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ദീപ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

വീടുകളിലെ ശുചിമുറി മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ടാങ്കറാണിതെന്ന് പൊലീസ് അറിയിച്ചു. അമിതഭാരം കാരണം പുണൂർ തോടിന് സമീപമുള്ള കയറ്റം കയറാൻ കഴിഞ്ഞില്ലെന്നും, അതിനാൽ സമീപത്തെ പുരയിടത്തിലേക്ക് മാലിന്യം ഒഴുക്കിയതാണെന്നും, രാത്രി ആയതിനാൽ ഇവിടെ കിണർ ഉള്ള കാര്യം അറിയില്ലായിരുന്നു എന്നും തൊഴിലാളികൾ ഉടമയോട് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ഇത്തരത്തിൽ മാലിന്യം അനധികൃതമായി ഒഴുക്കുന്നത് ഗുരുതര കുറ്റമാണെന്നും, ആറ് മാസം വരെ തടവും കുറഞ്ഞത് ₹50,000 പിഴയും ലഭിക്കാവുന്ന കേസാണിതെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.സിനെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കുക.

Leave a Comment