ആന്ധ്രപ്രദേശിൽ നടുക്കുന്ന ക്രൂര കൊലപാതക സംഭവം പുറത്തുവന്നു. കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നാവിക ഉദ്യോഗസ്ഥനായ രവീന്ദ്രയാണ് കേസിൽ അറസ്റ്റിലായത്. കൊല്ലപ്പെട്ടത് ഇയാളുടെ കാമുകിയായ പോളിപള്ളി മൗനികയാണ്.
വിശാഖപട്ടണത്താണ് രവീന്ദ്രയും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്ന സമയത്താണ് ഇയാൾ കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡേറ്റിങ് ആപ്പിൽ തുടങ്ങി പ്രണയം
2021-ലാണ് രവീന്ദ്രയും മൗനികയും ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുത്ത് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. പാർക്കുകളും തിയറ്ററുകളും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇരുവരും പതിവായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
രവീന്ദ്രയുടെ ഭാര്യ രണ്ടാഴ്ച മുമ്പ് വിജയനഗറിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. ഈ അവസരം മുതലെടുത്താണ് രവീന്ദ്ര മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വൈകുന്നേരത്തോടെ ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായതിനെ തുടർന്ന് രവീന്ദ്ര മൗനികയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം രവീന്ദ്ര മൃതദേഹം കഷ്ണങ്ങളാക്കി. ചില ഭാഗങ്ങൾ വീട്ടിലെ റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും മറ്റുഭാഗങ്ങൾ ബാഗിൽ നിറച്ച് ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം രവീന്ദ്ര നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.
മൗനിക തന്റെ പക്കൽ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയതായും, തങ്ങളുടെ ബന്ധം ഭാര്യയോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രവീന്ദ്ര പൊലീസിനോട് പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഇയാളുടെ മൊഴി
രവീന്ദ്രയുടെ വീട്ടിൽ നിന്ന് പൊലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കൂടാതെ ഇയാൾ ഉപേക്ഷിച്ച ബാഗും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മൗനികയുടെ തലഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. അത് മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.
മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.