ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ താമസിക്കുന്ന ആസിഫ് (28) നെയാണ് പോലീസ് പിടികൂടിയത്. ചേങ്കോട്ടുകോണം ഷംനാദ് മൻസിലിൽ താമസിക്കുന്ന അറഫ നജുമുദ്ദീനാണ് ക്രൂരമർദനമേറ്റത്.
ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ വീട്ടിനുള്ളിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 17-നാണ് സംഭവത്തിന് ഇടയായത്.
അറഫ തന്റെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതിനെ തുടർന്ന് പ്രകോപിതനായ ആസിഫ് വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. ഇരുകവിളിലും പലതവണ അടിച്ചതിന് പുറമെ വലതുകാൽമുട്ട് ചവിട്ടിയൊടിക്കുകയും മേശപ്പുറത്ത് ഉണ്ടായിരുന്ന സ്‌പ്രേ കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലുകളിലും പലതവണ അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
മർദനത്തെ തുടർന്ന് അറഫയ്ക്ക് വാരിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. തുടർന്ന് അവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇപ്പോൾ ചികിത്സ തുടരുകയും ചെയ്യുകയാണ്.
സംഭവത്തെ തുടർന്ന് അറഫയുടെ വീട്ടുകാർ കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ ആസിഫിനെ പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.